നിനക്ക് ഞാനുണ്ടെന്ന് ഏറ്റുപറയുന്നു

മാനാഞ്ചിറ സ്ക്വയറിലെ
ഏകാന്തതയെന്ന പെണ്‍കുട്ടീ,
പതിവായുള്ള
വിരസതയ്ക്കും വിരഹത്തിനും
വിരാ‍മമിടാം നമുക്ക്.

വായ തുറക്കുന്വോള്‍
ഛര്‍ദ്ദിക്കുന്ന ബിയറിന്റെ
ചുണ്ടോട് ചുണ്ടുകള്‍ ചേര്‍ത്ത്
കുപ്പിയിലടയ്ക്കപ്പെട്ട തിരയെ
നമ്മുടെയുള്ളിലെ കടലിലേക്ക്
ഇറക്കിവിടാം.

എന്നിട്ട് ഈ വൈകുന്നേരം
വിധവയുടെ വയല്‍ക്കരയിലെ
വീട്ടിലേക്ക് പോകാം.

വിളഞ്ഞ് നില്‍ക്കുന്ന
പാടത്തുള്ളതിനേക്കാള്‍
കൊയ്ത്ത് കഴിഞ്ഞ പാടത്താണ്
കിളികളേറെയെന്ന് മൂളിപ്പാട്ട് പാടുന്ന
നാടന്‍ കാറ്റുകളെ പാട്ടിന് വിട്ട്
വിധവയോടൊപ്പം നമുക്കും പാടാം

മാനത്തേതോ കര്‍ഷകന്‍ വിതറിയ
മഴവിത്തുകള്‍ കൊണ്ട്പോയ പക്ഷിയെ
ഭയന്നൊരു കര്‍ഷകന്‍ മണ്ണില്‍
വിത്തിറക്കാന്‍ മടിക്കുന്നു

No comments:

Post a Comment