മേഘമത്സ്യം കരയുന്വോള്‍



കടൽ കരയിലേക്കെറിഞ്ഞ
വിയർപ്പ് ഗന്ധമുള്ള കാറ്റ്
വിട്ട് കിട്ടിയ ശൂന്യതയിലൂടെ
ഇഴഞ്ഞലയുന്നു.
വർഷവാനം വെള്ളപ്പാവാടയഴിച്ചിടുന്വോൾ
കിളിവാതിലിലൂടെ എത്തിനോക്കി,
ഞാൻ നിനക്ക് മുകളിലെന്നപോൽ കിടക്കുന്ന
പുതപ്പിൽ വിയർപ്പ് ഗന്ധം പരത്തുന്നതേ കാറ്റ്.

മറ്റാരുടെയോ സ്വപ്നത്തിൽ
സ്വപ്നം കണ്ടുറങ്ങുന്ന നിന്നെ
സ്വപ്നം കണ്ടുറങ്ങുകയായിരിക്കണം നീയപ്പോൾ.

മുൻകാഴ്ചകളെ തിരുകിക്കയറ്റുന്ന
കണ്ണുകളിലിപ്പോൾ അടഞ്ഞിരിക്കുന്ന
വാതിലുകളെന്റെ ചുണ്ടുകളാണ്.

എന്റെയാ വേനൽക്കാല സ്പർശമുള്ള നോട്ടമില്ലേ
ആ നോട്ടത്തിൽ കരിഞ്ഞിരിക്കുന്നു നിന്റെ കൺതടങ്ങൾ.

വെയിലേറ്റ് കറുത്ത് പോയിരിക്കുന്നു
മുഖമെന്ന് പരിഭവപ്പെട്ട നിന്നോട്
അനേകം വർണച്ചായം കൈവശമുള്ള
വെയിലെന്ന ചിത്രകാര,നെല്ലാ വർണവും
പൂശി തരുന്നതാണീ കറുപ്പെന്ന്
ആശ്വാസപ്പെടുത്തിയിരുന്നു.

മേൽക്കൂരയില്ലാത്ത വീട്ടിലാണ്
നമ്മുടെ ഉറക്കമെന്നോർക്കുന്വോൾ
നിന്റെ മേൽക്കൂരയാകുന്നു ഞാന,പ്പോൾ
എന്റെ നിശ്വാസക്കാറ്റിൽ പാറിക്കളിക്കുന്ന
നിന്റെ മുടിയിഴകളെ പോലെ
നിന്നിൽ വേരൂന്നി സ്വതന്ത്ര്യനാവാൻ മോഹിക്കുന്നു.
ഒഴുകുന്ന മേഘമേൽക്കൂരയ്ക്കിടയിലൂടെ
ചാറ്റൽമഴയും നിലാവും നമ്മെ തേടുന്നു.
ഉറക്കത്തിൽ നിന്ന് നീ മോക്ഷപ്പെടുന്നു.

ഇടിയും മിന്നലുമില്ലാത്തതിനാലാണ്
ചാറ്റൽമഴയെ ഞങ്ങൾക്കേറെയിഷ്ട,മെന്ന്
നാമൊരുമിച്ച് പാടിതുടങ്ങുന്നു...

No comments:

Post a Comment